Friday, June 15, 2007

ചീനി കം


കഥ, സംവിധാനം : ആര്‍. ബാല്‍കി
സംഗീതം : ഇളയരാജ
ഛായാഗ്രഹണം : പി സി ശ്രീറാം
അഭിനേതാക്കള്‍ : അമിതാഭ് ബച്ചന്‍, തബു, പരേഷ് റാവല്‍, സൊഹ്‌റാ സെഹ്ഗ്‌വാള്‍, സ്വിനി ഖാര

ഒന്നരക്കിലോ പച്ചയായിട്ടുള്ള അമിതാഭ് ബച്ചനേയും 999 ഗ്രാം ഫ്രഷ് തബുവിനേയും രണ്ട് ടീസ്പൂണ്‍ എരിവുള്ള പരേഷ് റാവലിനേയും പാകത്തിനു ചേര്‍ത്ത് മധുരം കൂടിപോകാതെ പുതുമുഖ സംവിധായകനായ ബാല്‍കി തയ്യാറാക്കിയിരിക്കുന്ന പുതിയ ചിത്രമാണ് ചീനി കം. നിശബ്ദിനു ശേഷം ബച്ചന്‍ ചെറുപ്പക്കാരിയായ നായികയുമായി വരുന്ന ചിത്രം മോശമായിട്ടില്ല. ചെറിയൊരു കഥയാണെങ്കിലും അത് രസകരമായി തന്നെ ബാല്‍കി തന്റെ പരസ്യ സംവിധാനത്തിലെ പരിചയ സമ്പത്ത് വെച്ച് പറഞ്ഞിട്ടുണ്ട്.

ലണ്ടനിലെ “ഏറ്റവും മികച്ച“ ഇന്ത്യന്‍ റെസ്റ്റോറന്റായ സ്പൈസ് സിക്സിന്റെ ഉടമയും പ്രധാന ഷെഫുമാണ് കര്‍ക്കശക്കാരനും പിടിവാശിക്കാരനുമായ ബുദ്ധദേവ് ഗുപ്ത (അമിതാഭ്). ഒരു ദിവസം അവിടത്തെ അടുക്കളയില്‍ നിന്നും പോയ ഹൈദരാബാദി സഫ്രാണി പുലാവ് മധുരം (ചീനി) കൂടീ പോയെന്ന ആരോപണത്തോടെ അതേ പോലെ തിരിച്ചുവന്നു. അഭിമാനത്തിനു ക്ഷതമേറ്റ ബുദ്ധ അതിഥിയായ നീനാ വര്‍മ്മയോട് (തബു) തട്ടിക്കയറുകയും ശരിയായ പുലാവുണ്ടാക്കി കാണിക്കാന്‍ വെല്ലുവിളിക്കുകയും ചെയ്യുന്നു. പിറ്റേന്ന് നീനയുണ്ടാക്കി കൊണ്ടുവരുന്ന പുലാവ് രുചിച്ചു നോക്കുന്ന ബുദ്ധക്ക് തെറ്റു മനസ്സിലാകുന്നു. മാപ്പ് പറഞ്ഞു ശീലമില്ലാത്തതിനാല്‍ നീനയോട് മാപ്പ് പറയാന്‍ കഴി്യുന്നില്ലെങ്കിലും അതോടെ രണ്ടു പേരും അടുക്കുന്നു. വിവാഹത്തിനു നീനയുടെ പിതാവ് വര്‍മ്മയുടെ (പരേഷ റാവല്‍) സമ്മതം തേടി ദില്ലിയെലുത്തുന്ന ബുദ്ധ‍ക്ക് തന്നേക്കാള്‍ ആറു വയസ് കൂടുതലുള്ള ഒരാള്‍ക്ക് മകളെ വിവാഹം കഴിച്ചു കൊടുക്കാന്‍ വര്‍മ്മ തയ്യാറാകുന്നില്ല. വര്‍മ്മയുടെ സമ്മതം നേടാനുള്ള പരിശ്രമങ്ങളാണ് സിനിമയുടെ മര്‍മ്മം. ശ്രദ്ധിക്കപെടുന്ന മറ്റു രണ്ട് കഥാപാത്രങ്ങളാണ് മകനെ റെസ്ലിംഗ് ഹീറോസിനെ പോലെയാക്കിയെടുക്കാന്‍ ജിമ്മില്‍ പോകാന്‍ ഉപദേശിക്കുക്കയും ടിവി സീരിയലുകള്‍ കണ്ട് സമയം കഴിക്കുകയും ചെയ്യുന്ന ബുദ്ധയുടെ അമ്മയും (സൊഹ്‌റാ സെഹ്ഗ്‌വാള്‍) ബുദ്ധയുടെ ഒമ്പത് വയസ്സുള്ള അയല്‍ക്കാരിയായ “ഗേള്‍ഫ്രണ്ടായിവരുന്ന സെക്സിയും (സ്വിനി ഖാര). രക്താര്‍ബുദം ബാധിച്ച സെക്സിയാണ് അവശ്യ സന്ദര്‍ഭങ്ങളില്‍ ബുദ്ധയ്ക്ക് വേണ്ട ഉപദേശങ്ങള്‍ നല്‍കുന്നത്.

ചെറു ചെറു തമാശകളിലൂടെ സിനിമയെ മുന്നോട്ട് കൊണ്ടു പോകാന്‍ കഥയെഴുതി സംവിധാനം ചെയ്ത ബാല്‍കിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. എങ്കിലും ചിലപ്പോഴൊക്കെ സിനിമയില്‍ വലിച്ചില്‍ വരുന്നു. അതു പോലെ കഥാന്ത്യവും തികച്ചും പ്രതീക്ഷിതം ആയിപ്പോയി. അഭിനേതാക്കളില്‍ പോണി ടെയിലുമായി വരുന്ന അമിതാഭ് തന്നെ മികച്ചു നില്‍ക്കുന്നു. അറുപത്തിനാലുകാരനായ കര്‍ക്കശക്കാരന്‍ കാമുകനെ അമിതാഭ് വളരെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. പരേഷ് റാവലും തബുവും സൊഹ്‌റാ സെഹ്ഗ്‌വാളും ഒന്നിനൊന്ന് മികച്ചു നില്‍ക്കുന്നു. സിനിമകളില്‍ ചെറിയ വായില്‍ വലിയ സംസാരം നടത്തുന്ന കുട്ടികള്‍ പലപ്പോഴും അസഹനീയമാകാറുണ്ടെങ്കിലും ഇവിടെ സ്വിനിയുടെ അഭിനയം തികച്ചും ക്യൂട്ടാണ്.

സിനിമയിലെ ഗാനവിഭാഗം കൈകാര്യം ചെയ്തിരിക്കുന്നത് ഇളയരാജയാണ്. ഇളയരാജയുടെ തന്നെ പഴയ തമിഴ് സിനിമകളായ മൌനരാഗം, മെല്ലെ തുറന്ത കതവ്, തുടങ്ങിയ ചിത്രങ്ങളിലെ സംഗീതമാണ് ഉപയോഗിച്ചിരിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് ശ്രീറാമാണ്. പുതുമയുള്ള രംഗങ്ങളിലൂടെ ചിത്രീകരിച്ചതിന്റെ ക്രെഡിറ്റ് ശ്രീറാമിന്.

പലപ്പോഴും അശ്ലീലമാകാവുന്ന രംഗങ്ങളും സംഭാഷണങ്ങളുമെല്ലാം കടന്നു വരുന്നുണ്ടെങ്കിലും അത് സഭ്യത ലംഘിക്കാതെ തന്നെ കടന്നു പോകുന്നതു കൊണ്ട് കുടുംബസമേതം തന്നെ കാണാവുന്ന ഒരു ചിത്രമാണ് ചീനി കം


എന്റെ റേറ്റിംഗ് : 3.5/5

Wednesday, June 13, 2007

“ശിവാജി - ദി ബോസ്” വരുന്നു


തമിഴകം ആകാംക്ഷയോടെ കാത്തിരുന്ന സൂപ്പര്‍സ്റ്റാര്‍ രജിനികാന്തിന്റെ “ശിവാജി - ദി ബോസ്” ജൂണ്‍ 15-നു ലോകമെമ്പാടും റിലീസാവുകയാണ്. തമിഴിലെ സൂപ്പര്‍ സംവിധായകനായ ഷങ്കര്‍ രജിനിയോട് കൂടെ ചേര്‍ന്നപ്പോള്‍ രജിനിയുടെ ആരാധകര്‍ വന്‍പ്രതീക്ഷയാണ് പുലര്‍ത്തുന്നത്. 2005 ഡിസംബറില്‍ ചിത്രീകരണം ആരംഭിച്ച ശിവാജി ഒന്നര വര്‍ഷത്തിലധികമെടുത്താണ് പൂര്‍ത്തിയായത്. കഴിഞ്ഞവര്‍ഷം ദീവാലിക്ക് റിലീസ് ചെയ്യാന്‍ തീരുമാനിച്ചു ആരംഭിച്ച ശിവാജി പല വട്ടം നീട്ടിവെക്കലുകള്‍ക്കു ശേഷമാണ് ജൂണ്‍ 15നു ഉറപ്പിച്ചത്.

രജിനികാന്തിന്റെ നൂറാമത് തമിഴ് ചിത്രമായ ശിവാജിയുടെ പിന്നില്‍ അണിനിരക്കുന്നത് സിനിമാ രംഗത്തെ പ്രമുഖരാണ്. നിര്‍മ്മാണം തമിഴിലെ പ്രമുഖ ബാനറായ എവിഎം, സംഗീതസംവിധാനം നിര്‍വഹിച്ചിരിക്കുന്നത് എ ആര്‍ റഹ്‌മാന്‍, കഥ സംവിധായകനായ ഷങ്കര്‍ തന്നെ, സംഭാഷണം ഷങ്കറിന്റെ പതിവുകാരനായ സുജാത, ക്യാമറ കൈകാര്യം ചെയ്യുന്നത് ആനന്ദ്, നൃത്തസംവിധാനം പ്രഭുദേവ, ഗാനങ്ങള്‍ രചിച്ചിരിക്കുന്നത് വാലിയും വൈരമുത്തുവുമടക്കം നാലു പേര്‍, അമ്പത്തേഴുകാരനായ രജിനിക്ക് യുവത്വം നല്‍കാനായി വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത് പ്രമുഖ ഡിസൈനറായ മനീഷ മല്‍ഹോത്ര. മറ്റു അഭിനേതാക്കള്‍ ശ്രിയ, വിവേക്, സുമന്‍, പ്രകാശ് രാജ്, രഘുവരന്‍ തുടങ്ങിയവരാണ്.


ശിവാജി തീരുമാനിച്ചതു മുതല്‍ അതുമായി ബന്ധപെട്ടതെല്ലാം വാര്‍ത്തയായിരുന്നു. നായികയാവാന്‍ പതിവു പോലെ ആദ്യം ഐശ്വര്യ റായിയില്‍ തുടങ്ങി റാണി മുഖര്‍ജി, അസിന്‍, തൃഷ, സ്നേഹ, നയന്‍‌താര എന്നിവരെല്ലാം കഴിഞ്ഞാണ് ശ്രിയയ്ക്ക് നറുക്ക് വീണത്. അതു പോലെ വില്ലനാവാന്‍ മോഹന്‍ലാലിനു ക്ഷണം ലഭിച്ചിരുന്നു. സത്യരാജ്, നാനാ പടേക്കര്‍, സഞ്ജയ് ദത്ത് എന്നിവര്‍ക്കെല്ലാം ശേഷമാണ് സുമനെ തിരഞ്ഞെടുത്തത്. മറ്റൊരു പ്രമുഖ വേഷം ചെയ്യാന്‍ അമിതാഭ് ബച്ചനും ക്ഷണം ഉണ്ടായിരുന്നെങ്കിലും അത് രഘുവരനാണ് ചെയ്യുന്നത്. അതു പോലെ ഒരു ഐറ്റം നമ്പറിനായി മല്ലികാ ഷെറാവത്തിന്റെ പേരാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും അതിനു ഭാഗ്യം ലഭിച്ചത് നയന്‍‌താരയ്ക്ക്. സിനിമയെ സംബന്ധിച്ച് കഥയോ മറ്റു കാര്യങ്ങളോ ഒന്നും തന്നെ ഷങ്കര്‍ പുറത്താവാതിരിക്കാന്‍ ശ്രദ്ധിച്ചിരിക്കുന്നതു കൊണ്ട് ഊഹാപോഹങ്ങള്‍ ധാരാളമാണ്. രജിനി ഡബിള്‍ റോളിലാണെന്നും അമിതാഭ്, മമ്മൂട്ടി തുടങ്ങിയവര്‍ അതിഥി വേഷങ്ങളില്‍ വരുന്നുണ്ടെന്നുമെല്ലാം അതില്‍ ചിലത് മാത്രം. സിനിമയുടെ കഥയെ പറ്റി പല രീതിയിലുമുള്ള വാര്‍ത്തകളും ഇറങ്ങിയിരുന്നു. പതിവു ഷങ്കര്‍ ചിത്രങ്ങളെ പോലെ അഴിമതിക്കെതിരെ രാജ്യത്തിലിപ്പോഴുള്ള വികസനത്തിനെ ആസ്പദമാക്കിയുള്ള ചിത്രമായിരിക്കുമെന്നു കരുതുന്നു. ട്രെയിലറുകളും അത്തരം ഒരു വീക്ഷണമാണ് നല്‍കുന്നത്. ചിത്രത്തിന്റെ ക്ലൈമാക്സ് രംഗത്തിനു വേണ്ടി രജിനി തല മുണ്ടനം ചെയ്തതും വാര്‍ത്തയായിരുന്നു.


ഇന്ത്യയിലെ തന്നെ ഏറ്റവും ചിലവു കൂടിയ ചിത്രമാണ് ശിവാജിയെന്നു സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ചിലവു 100 കോടി വരുമെന്നാണ് അഭ്യൂഹം. അതില്‍ തന്നെ രജിനികാന്തിന്റെ പ്രതിഫലം 20 കോടി മുതല്‍ 40 കോടി വരെയാണെന്ന് പറയപ്പെടുന്നു. ഇന്ത്യയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന അഭിനേതാവ് രജിനി തന്നെയാണെന്ന് ഉറപ്പിക്കാം. രജിനിക്ക് വേണ്ടി ചിലവാക്കുന്ന പണം ഒരു ഷുവര്‍ബെറ്റായാണ് നിര്‍മ്മാതാക്കള്‍ കരുതുന്നത്. ബാബയൊഴികെ രജിനിയുടേതായി കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇറങ്ങിയ ചിത്രങ്ങളെല്ലാം തന്നെ പണം തിരിച്ചു പിടിച്ചവയാണ്. ശിവാജി വിജയിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും തന്നെ സംശയം ഉള്ളതായി തോന്നുന്നില്ല. ശിവാജിയുടെ വിതരണാവകാശം കേരളത്തില്‍ മൂന്നരക്കോടിക്കും ആന്ധ്രയില്‍ 14 കോടിക്കും ആണ് വിറ്റു പോയിരിക്കുന്നത്. കേരളത്തിലെ സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങള്‍ക്കു പോലും ലഭിക്കാത്ത സ്വീകരണമാണ് കഴിഞ്ഞ് ദിവസം ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചപ്പോഴും അതിനു മുമ്പ് കാസറ്റ് റിലീസിംഗിനും കണ്ടത്. നാല്പതിനായിരത്തോളം സിഡികള്‍ കേരളത്തില്‍ മാത്രം വിറ്റഴിഞ്ഞു. ആദ്യ ദിവസങ്ങളിലേക്കുല്ല ടിക്കറ്റുകളും വിറ്റു തീര്‍ന്നു. മറ്റിടങ്ങളിലും സ്ഥിതി വിത്യസ്തമല്ല. സാധാരണ ചെന്നൈയില്‍ പത്തില്‍ താഴെ മാത്രം തീയറ്ററുകളില്‍ തമിഴ് സിനിമകള്‍ റിലീസ് ചെയ്യാറുള്ളപ്പോള്‍ ശിവാജി ചെന്നൈയിലെ പതിനെട്ട് തീയറ്ററുകളിലാണ് ഇറങ്ങൂന്നത്. എങ്കിലും ആദ്യ ദിനങ്ങളിലെ ടിക്കറ്റുകള്‍ കരിഞ്ചന്തയില്‍ ആയിരത്തിനും രണ്ടായിരത്തിനും പോലും ലഭിക്കാനില്ല. ശിവാജിയുടെ ട്രെയിലര്‍ ഇറങ്ങിയതും ഒരു പ്രത്യേകതയായിരുന്നു. തീയറ്ററുകളില്‍ ട്രെയിലര്‍ റിലീസ് ചെയ്യുകയായിരുന്നു. ട്രെയിലര്‍ കാണാന്‍ വേണ്ടി വന്ന രജിനി ആരാധകര്‍ മറ്റു സിനിമകള്‍ക്ക് ഗുണമായി.


ഇതിനെയെല്ലാം വെറും താരാരാധനയെന്നു പറഞ്ഞു തള്ളിക്കളയാനാവില്ല. സൌന്ദര്യമോ അഭിനയശേഷിയോ നേതൃപാടവമോ തന്ത്രങ്ങളോ ഇല്ലാത്ത ഒരാള്‍ക്ക് ഇത്രയധികം ജനങ്ങളെ ഈ രീതിയില്‍ ആകര്‍ഷിക്കാന്‍ കഴിയുകയെന്നു പറയുന്നത് അവിശ്വസനീയം തന്നെയാണ്. ഒരു പക്ഷേ ലോകത്തൊരിടത്തും തന്നെ ഇത്തരമൊരു “പ്രതിഭാസം” കാണാന്‍ കഴിഞ്ഞെന്നു വരില്ല. പ്രമുഖ വാര്‍ത്താ ചാനലുകളും പത്രങ്ങളുമെല്ലാം ഈ രജിനി എഫക്റ്റിനെ കുറിച്ച് അടുത്തിടെ പരാമര്‍ശിച്ചിരുന്നു. നമുക്കിതെല്ലാം പതിവു പോലെ തമിഴന്റെ വിവരക്കേടായി കാണാം


വാല്‍ക്കഷണം : ട്രെയിലറില്‍ കണ്ട ഒരു രംഗം

രജിനി : യേ അമ്മാ എന്നെ കറുപ്പാ പെറ്റത്..

അമ്മ : വെളുപ്പാനാ അഴുക്കായിടുമെടാ.. അതുക്കു താന്‍ കറുപ്പാ പെറ്റത്..

Thursday, June 7, 2007

പരുത്തിവീരന്‍


സംവിധാനം : അമീര്‍
സംഗീതം : യുവന്‍ ശങ്കര്‍ രാജ
ഛായാഗ്രഹണം : രാംജി
അഭിനേതാക്കള്‍ : കാര്‍ത്തി, പ്രിയാമണി, ശരവണന്‍, പൊന്‍‌വണ്ണന്‍, ഗഞ്ചാകറുപ്പ്

സംവിധായകന്‍ അമീറിന്റെ മൂന്നാമത് ചിത്രമാണ് പരുത്തിവീരന്‍. മധുരയിലെ പരുത്തിയൂര്‍ എന്ന ഗ്രാമത്തിലെ മണ്ണിന്റെ മണമുള്ള ഒരു കഥയാണ് അമീര്‍ ഇത്തവണ പറയുന്നത്. പ്രമുഖ താരങ്ങളൊന്നുമില്ലാതെ പഴയകാല നടന്‍ ശിവകുമാറിന്റെ മകനും യുവനടന്‍ സൂര്യയുടെ സഹോദരനുമായ കാര്‍ത്തിയേയും ഇതുവരെ നല്ല വേഷങ്ങളൊന്നും ലഭിച്ചിട്ടില്ലാത്ത പ്രിയാമണിയേയും മറ്റു അപ്രശസ്തരായ നടിനടന്മാരേയും അണിനിരത്തി റിയലിസ്റ്റിക് ആയി തന്നെയെടുത്തിരിക്കുന്ന ചിത്രം വിജയിപ്പിക്കാന്‍ കഴിഞ്ഞതിന്റെ പ്രധാന ബഹുമതിയും അമീറിനു സ്വന്തം.

പരിത്തിയിലെ പ്രമുഖ റൌഡികളാണ് വീരനും (കാര്‍ത്തി) ചിറ്റപ്പന്‍ ചെവ്വഴായിയും (ശരവണന്‍). വീരന്റെ ബാല്യകാല സഖിയായ "കറുപ്പാച്ചി" മുത്തഴഗിന് (പ്രിയാമണി) അവനെ ഇഷ്ടമാണെങ്കിലും അവന് അവളുടെ അച്ഛന്‍ കഴുഡിത്ത് തേവനുമായുള്ള (പൊന്‍‌വണ്ണന്‍) കുടുംബ വഴക്ക് മൂലം അവളോട് അത്ര അടുപ്പമില്ല. പക്ഷേ, വീരനു വേണ്ടി മരിക്കാന്‍ പോലും തയ്യാറാകുന്ന മുത്തഴഗിന്റെ സ്നേഹത്തിനു മുന്നില്‍ അവന്‍ കീഴടങ്ങുന്നു. അതോടെ അവരുടെ സ്നേഹത്തിനു വിലങ്ങുതടിയായി മുത്തഴഗിന്റെ കുടുംബം വരുന്നു. പ്രതിസന്ധികളെയെല്ലാം തരണം ചെയ്യാന്‍ അവരുടെ സ്നേഹത്തിനാകുമോ എന്നത് സിനിമയിലെ സസ്പെന്‍സ്.

കഥ വളരെ മനോഹരമായി തന്നെ അമീര്‍ അവതരിപ്പിച്ചിട്ടുണ്ട്. ഫ്ലാഷ്‌ബാക്കുകളിലൂടെ പറയുന്ന കുടുംബവൈരത്തിന്റെ കഥയും വീരന്റേയും മുത്തഴഗിന്റേയും ചെറുപ്പകാലവുമെല്ലാം സിനിമയോട് ചേര്‍ന്നു തന്നെ നില്‍ക്കുന്നു. അഭിനേതാക്കളെല്ലാം വളരെ മികച്ച പ്രകടനം കാഴ്ച വെച്ചിരിക്കുന്നു. എങ്കിലും ഏറ്റവും മികച്ചത് പ്രിയാമണി തന്നെ. സ്വയം ശബ്ദം നല്‍കി മേക്കപ്പില്ലാതെ അഭിനയിച്ച പ്രിയാമണിയുടെ വേഷം ഓര്‍മ്മയിലെന്നും തങ്ങിനില്‍ക്കുന്നതാണ്. ആദ്യചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെടാന്‍ കാര്‍ത്തിക്ക് കഴിഞ്ഞിട്ടുണ്ട്. ശരവണനും പൊന്‍‌വണ്ണനുമടക്കം മറ്റു നടീനടന്മാരെല്ലാം തന്നെ പരാമര്‍ശിക്കപെടേണ്ടവരാണ്. അഭിനേതാക്കള്‍ക്കെല്ലാം തന്നെ അവരവര്‍ തന്നെയാണ് ശബ്ദം നല്‍കിയിരിക്കുന്നത്.

രാംജിയുടെ ക്യാമറ ഗ്രാമത്തിന്റെ ശാലീനതയും ഭംഗിയും രൌദ്രതയുമെല്ലാം മനോഹരമായി ഒപ്പിയെടുത്തിരിക്കുന്നു. യുവന്‍ശങ്കര്‍രാജയുടെ ഗാനങ്ങള്‍ ഇളയരാജയുടെ പഴയ ഗാനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ്. തമിഴ് നാടോടിഗാനങ്ങളുടെ ചുവയുള്ള ഗാനങ്ങളെല്ലാം മികച്ചതാണ്.

ബാലയുടെ പിതാമഹനു ശേഷം തമിഴില്‍ വന്ന മികച്ച ചിത്രങ്ങളിലൊന്നാണ് പരുത്തിവീരന്‍.
എന്റെ റേറ്റിംഗ് : 4/5

Wednesday, June 6, 2007

ഷൂട്ടൌട്ട് അറ്റ് ലോഖണ്ട്‌വാല


സംവിധാനം : അപൂര്‍വ്വ ലാഖിയ
കഥ, തിരക്കഥ : അപൂര്‍വ്വ ലാഖിയ, സുരേഷ് നായര്‍
അഭിനേതാക്കള്‍ : അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്ത്, സുനില്‍ ഷെട്ടി, വിവേക് ഒബ്രോയ്, അഭിഷേക് ബച്ചന്‍, തുഷാര്‍ കപൂര്‍, നേഹ ധൂപിയ, ദിയ മിര്‍സ, അമൃത സിംഗ്

ലോഖണ്ട്‌വാലയിലെ ജനനിബിഡമായ ഒരു അപ്പാര്‍ട്ട്മെന്റില്‍ മുംബൈ പോലീസ് 1991-ല്‍ നടത്തിയ രക്തപൂരിതമായ ഒരു എന്‍‌കൌണ്ടറും അതിലേക്ക് വഴിവെച്ച സംഭവങ്ങളുമാണ് “ഷൂട്ടൌട്ട് അറ്റ് ലോഖണ്ട്‌വാല” യിലൂടെ സംവിധായകനായ അപൂര്‍വ്വ ലാഖിയ പറയുന്നത്. സത്യമായ ഊഹാപോഹങ്ങളെന്നാണ് സിനിമയുടെ ടാഗ്‌ലൈന്‍. പത്തു മിനിറ്റ് പോലും തികച്ച് കാണിക്കാനില്ലാത്ത ഒരു സംഭവമാണ് വലിച്ചു നീട്ടി സിനിമയാക്കിയിരിക്കുന്നത്.

ഷൂട്ടൌട്ടിനെ പറ്റിയും മുംബൈയിലെ അധോലോക സംഘങ്ങളേയും പറ്റി പ്രോസിക്യൂട്ടറായ ധീഗ്രയോട് (അമിതാഭ് ബച്ചന്‍) വിവരിക്കുന്നതിലൂടെയാണ് സിനിമ മുന്നേറുന്നത്. ഷൂട്ടൌട്ടിന് നേതൃത്വം നല്‍കിയവരാണ് ആന്റി ടെററിസ്റ്റ് സ്ക്വാഡിലെ എഐജി ഷംഷീര്‍ ഖാന്‍ (സഞ്ജയ് ദത്ത്), എസ്‌ഐ കവിരാജ് പാട്ടീല്‍ (സുനില്‍ ഷെട്ടി) ഹെഡ് കോണ്‍സ്റ്റബിള്‍ ജാവേദ് ഷേഖ് (അര്‍ബാസ് ഖാന്‍), എന്നിവര്‍. അവര്‍ നേരിട്ട അഞ്ചംഗ സംഘത്തിലെ പ്രധാനികളാണ് മായ (വിവേക് ഒബ്രോയ്), ഭുവ (തുഷാര്‍ കപൂര്‍) എന്നിവര്‍. ഭായി എന്നറിയപ്പെടുന്ന അധോലോക നേതാവാണ് ദുബായില്‍ ഇരുന്ന് കാര്യങ്ങള്‍ തീരുമാനിക്കുന്നത് (ദാവൂദ് ഇബ്രാഹിമില്ലാതെ ബോംബെ അധോലോകമില്ലല്ലോ). ഭായിയുമായി തെറ്റുന്ന മായയും സംഘവും ഖാന്റെയും കൂട്ടരുടേയും നോട്ടപുള്ളികളാകുന്നു. ഭായിയുടെ കൂടെ സഹായത്തോടെ അവരെ കണ്ടെത്തി ഷൂട്ടൌട്ടിലൂടെ കീഴടക്കുന്നു. ഖാന്റെ ഭാര്യ (നേഹ ധൂപിയ), ടിവി റിപ്പോര്‍ട്ടര്‍ മീത മാട്ടു (ദിയ മിര്‍സ), മായയുടെ അമ്മ ആയി (അമൃത സിംഗ്) തീവ്രവാദികളുടെ ആക്രമണത്തില്‍ കൊല്ലപ്പെടുന്ന എസ്‌ഐ അഭിഷേക് മാത്രേ (അഭിഷേക് ബച്ചന്‍) എന്നിവരാണ് മറ്റു കഥാപാത്രങ്ങള്‍. സിനിമ താരനിബിഡമാണെങ്കിലും സഞ്ജയ് ദത്തിനൊഴികെ വേറെയാര്‍ക്കും കാര്യമായ വേഷമില്ല. “തേരി മാം കി..” എന്ന് പറഞ്ഞാല്‍ മാത്രം തുഷാര്‍ കപൂറിന് ഒരു ഗുണ്ടയാവാന്‍ പറ്റില്ല. അതു പോലെ തന്നെ വിവേക് ഒബ്രോയ്, സുനില്‍ ഷെട്ടി തുടങ്ങിയവര്‍ നിരാശപെടുത്തി. നടികളില്‍ ചെറു വേഷമാണെങ്കിലും ഒരു വിധം ഭേദമെന്നു പറയാവുന്നത് അമൃതാസിംഗ് മാത്രമാണ്. പൊതുവെ അതിഥി വേഷങ്ങളില്‍ കയ്യടി നേടാറുള്ള അഭിഷേക് ബച്ചന്‍ ഇതില്‍ യാതൊരു പ്രാധാന്യവുമില്ലാത്ത വേഷമാണ് അവതരിപ്പിച്ചിരിക്കുന്നത്.

രാം ഗോപാല്‍ വര്‍മ്മയുടെ ചിത്രങ്ങളെ അനുകരിക്കാനുള്ള വികല ശ്രമങ്ങള്‍ പലയിടത്തും കാണാം. ഗാനരംഗങ്ങള്‍ അതിനു നല്ല ഉദാഹരണമാണ്. ആരുടെ വശത്താണ് ന്യായം എന്ന് സിനിമ കാണുന്നവര്‍ക്ക് മനസ്സിലാക്കാനോ അനുമാനിക്കാനോ പറ്റാത്ത രീതിയിലാണ് കഥ മുന്നേറുന്നത്; അവസാനിക്കുന്നതും.

എന്റെ റേറ്റിംഗ് : 1.5/5